Tuesday, May 28, 2013

കുരുതി

ഈ സന്ധ്യയിലും 

ഒരു കുരുതിവേണ്ടേ...

ഇന്നലകളിൽ കുരുതികൊടുത്ത

അതേ സൂര്യനേ?.

കുരുതിക്കുശേഷം

നമുക്കൊരുമിച്ച്‌

രാത്രിയുടെ ഇടനാഴികളിൽ

അത്താഴമൊരുക്കാം

ആദ്യവിഭവം ചുംബനംതന്നെയാകട്ടെ.

ആദ്യം ഞാൻ നിന്നെ

പിന്നെ നീയെന്നെ.

അങ്ങനെ ചുംബിച്ച്‌ ചുംബിച്ച്‌

നമുക്കാസൂര്യനെ പുനർജനിപ്പിക്കാം.

അടുത്ത സന്ധ്യക്ക് നമ്മളാകട്ടെ കുരുതി.



Saturday, May 4, 2013



എന്‍റെ ചുവന്ന പനിനീര്‍പ്പുവിന്

~~~~~~~~~~~~~~~~~~


"കവിത മൂളുവാനൊരു കവിഹൃദയം ഇല്ലെനിക്ക്.
ശേഷിപ്പതോ........
നിന്‍റെ ഓര്‍മ്മയുടെ പനിനീര്‍പ്പൂക്കളാല്‍

മൂടിനില്‍ക്കുന്ന ഹൃദയസ്പന്ദനം. "

പെണ്ണേ


പെണ്ണേ,
നിന്‍റെ ഉദരത്തിലല്ലോ
അവരും തളിര്‍ത്തത്
നിന്‍റെ മുലയിലെ തീര്ത്ഥമല്ലോ
അവരും നുകര്‍ന്നത്
നിന്‍റെ താരാട്ടുപാട്ടിന്‍റെ ഈണത്തിലല്ലോ
അവരും വളർന്നത് .
പിന്നെയെന്തേ
ഒടുന്ന ബസ്സിലും
തീവണ്ടി മുറിയിലും
തിരിയാതെ തിരിയുന്ന ഭൂമി-
യുടെയോരോ നിശാതെരുവിലും
അവർ നിന്‍റെമാറിലെ നഗ്ന-
ശിൽപ്പങ്ങൾ തേടിയിറങ്ങി.
ഉദരങ്ങളിലേക്കളവുകോലുകൾ കയറ്റി
ചോരയുടെ ആഴം നോക്കി .
നിയ്യറിയുക,
നിന്‍റെ മുറിവേറ്റ രോദനത്തിലും
അവര്‍ക്കുള്ള രാഗതാളങ്ങളുണ്ട് പെണ്ണേ.
അരങ്ങത്തു നില്ക്കാനാകില്ല നിനക്കിനി
മടങ്ങുക വന്നവഴിയേ
മടങ്ങുക നീയടുക്കളയിലേക്ക് .
മടങ്ങട്ടേ ഞാനുമൊരു നിശാതെരുവിലേക്ക്
വീണ്ടുമൊരു ഗസ്സൽരാഗത്തിനായ് കാതോർക്കട്ടെ.