Saturday, May 27, 2017

നീ മായ്ച്ചുകളഞ്ഞൊരു നീലാകാശം ഞാൻ


മൗനം പൂത്തുകനത്തൊരു ശാഖിയിൽ
നീയിന്നന്തിയുറങ്ങുമ്പോൾ 
പെയ്യും മഴയുടെ 
നീറും മഴയുടെ 
ഉരുകും മഴയുടെ 
വേരുകൾ തേടി ചെന്നാൽ 
കാണാം നിനക്കീയിരുളിൽ 
മേഘത്താളിൽ 
മഷിയിൽ
വാക്കിൽ 
നൊന്തുമടുത്തുകനത്തുകിടക്കുമൊരാകാശം 
പണ്ടെന്നോ നീ മായ്ച്ചുകളഞ്ഞു-
രസിച്ചൊരു നീലാകാശം.

മേഘപൊത്തിൽ 
നട്ടുവളർത്തിയ 
നക്ഷത്രങ്ങൾ 
പറിച്ചു തന്നിട്ടും, 
കുളിരും മഞ്ഞിൽ
നിന്നെക്കാണാൻ 
ഇറങ്ങിവന്നിട്ടും
പെയ്യും മഴയിൽ 
നിനക്കുചുറ്റും 
ചിതറി വീണിട്ടും
കാണാം നിനക്കിന്നീമഴയുടെ  വേരിൽ 
നൊന്തുമടുത്തുകനത്തുകിടക്കുമൊരാകാശം 
നീമായ്ച്ചുകളഞ്ഞു രസിച്ചൊരു നീലാകാശം.
അടർത്തിയെടുത്തു മറന്നുകളഞ്ഞൊരു നീലാകാശം.

വേനൽ ജീവിതങ്ങൾ


സൂര്യനുതാഴെ ഒരുപാട്‌ ജീവിതങ്ങൾ
മനസിൽ പൊള്ളുന്ന കനലുള്ളവർ.
നീയും ഞാനും അക്കൂട്ടത്തിൽപ്പെടും.
മനസ്സിന്റെ താപമളക്കാൻ ഒരുമാപിനിയുമില്ല.
ഒരു പുഴയോ മഴയോ മനസ്സിന്റെ മരുഭൂവിലേക്ക്‌ എത്തിനോക്കാറുപോലുമില്ല.
ജീവിതം ഒരു ഋതുവിൽമാത്രം തൂങ്ങിയാടുന്നു,പിടയുന്നു.
ജീവിതത്തെ തീക്ഷ്ണമായ വേനലെന്നു കുറിച്ചിടാതെ നമുക്കുമുന്നെ കടന്നുപോയവരായ്‌ ആരെങ്കിലുമുണ്ടൊ?.
ഉണ്ടാകാം ഉണരാതെപോയ ഭ്രൂണങ്ങൾ മാത്രം

നീ എത്ര ക്രൂരയാണ്‌

ഒരു മഴപോലും നീയെന്നെ ഇപ്പൊൾ ഒറ്റക്ക്‌ നനയാൻ അനുവദിക്കുന്നില്ല.
ഒരു തണലിലും ഒറ്റക്കിരുത്തുന്നില്ല.
നട്ടുവളർത്തിയ പൂക്കളെല്ലാം ചോദിച്ചുവാങ്ങുന്നു.
യാത്രപറഞ്ഞിറങ്ങിയാൽ പിൻവിളികൾ കൊണ്ട്‌ ശ്വാസംമുട്ടിക്കുന്നു.
നീ എത്ര ക്രൂരയാണ്‌!
കവിതയിൽനിന്നുപോലും അൽപ്പനേരത്തേക്ക്‌ എന്നിൽനിന്നും മാറിനിൽക്കുനില്ല.
യാഥാർത്ഥ്യത്തിൽനിന്ന്
ഒരുപാട്‌ ദൂരെ ഞാൻ നിയ്യുമായ്‌ ഇതുപോലെ ജീവിക്കുകയാണ്‌.
അങ്ങ്‌ ആകാശത്തെ മറയൻട്രൈവിൽ പ്രണയിക്കാനിറങ്ങിയ മേഘങ്ങളെ
ചുംബനത്തിനും ആലിംഗനത്തിനും ഇടക്കുവെച്ച്‌
സദാചാരത്തിന്റെ കായൽകാറ്റ്‌ ആട്ടിയോടിച്ചു.
പിന്നെയെങ്ങനെ,
മേഘങ്ങൾ ഗർഭംധരിക്കും,
മഴകുഞ്ഞുങ്ങൾ ഭൂമിയുടെ കളിമുറ്റത്ത്‌
തത്തോം പിത്തോം തുള്ളിച്ചാടിനടക്കും,
വളർന്ന് പുഴയാകും.
സ്വപ്നത്തിൽ നിന്നെ ഞാൻ കണ്ടുപെണ്ണേ
മഴവിൽതോണിയിൽ നീ വരുന്നൂ...
പാതിരാ പുഞ്ചിരി തൂകുന്നു നീ
പാതിരാമണലിൽ പടരുന്നു.
കാത്തിരിക്കാനിനി വയ്യെന്റെ പെണ്ണേ...
മഴപെയ്ത പുഴപ്പോലെ നീയൊഴുകൂ..
രാവിന്റെ മാറിൽനിലാവുപ്പോലെ
കുളിരിന്നുകൂട്ടായ്‌ നീ പൊഴിയൂ.
ഇളവെയിൽ ഇലയോട്‌
ഇണചേർന്നപ്പോലെ നീ
ഇണയായ്‌ ഈണമായ്‌ ചേർന്നുനിൽക്കൂ.
രാവിന്റെ കാവിൽ കവിതപൂക്കുമ്പോൾ
പൂവെറിയാനൊരു ശിൽപ്പമാകൂ...
പൂവെറിയാനൊരു ശിൽപ്പമാകൂ...
ഓലമേഞ്ഞ ക്ലാസ്‌ മുറിയിലെ 
വലത്തെയറ്റത്തെ 
ആദ്യത്തെ ബഞ്ചിലെ
ആദ്യമിരിക്കുന്ന പെൺകുട്ടി
നീയൊന്ന് തിരിഞ്ഞുനോക്ക്‌..
അവസാനത്തെ പിരീഡിലും നിന്നെതന്നെ നോക്കിയിരിക്കുന്ന ഒരുവനെക്കാണാം കൊല്ലങ്ങൾക്കിപ്പുറവും.