രഘുവും
അനുരാധയും വാതിൽപ്പൂട്ടി കുംഭമാസത്തിലെ നട്ടുച്ചവെയിലിലേക്ക് ഇറങ്ങിനടന്നു. പുറത്ത് വെയിൽ നിന്നുകത്തുകയാണ്.വായുവിന് ചൂടുപിടിച്ച് നീരാവിപോലെ മണ്ണിൽനിന്ന് ഉയർന്നുപൊങ്ങുന്നു. ഈ വെയിലിലൂടെയാണ് രഘുവിനും
രാധക്കും പുഴകടന്നു പോകേണ്ടത്.
പുഴക്ക്
അക്കരെയാണ് കുടപ്പാറ ക്ഷേത്രം.റോഡുമാർഗം പോകാനാകും. പക്ഷെ വളരെ ദൂരകൂടുതലാണ്.ഇതാകുമ്പോൾ ഒരു കിലോമീറ്ററോളം വീതിയുള്ള പുഴകടന്ന് ചെറിയ രണ്ടു ഇഷ്ടികച്ചൂളയും കഴിഞ്ഞാൽ പൂത്തുനിൽക്കുന്ന പറങ്കിമരങ്ങൾ വിരിച്ചിട്ട
തണലിലൂടെ ഇത്തിരിദൂരം നടന്നാൽ മതി പൂരപ്പറമ്പിൽ എത്താൻ.കൈയ്യിൽ
തുങ്ങിനടക്കുന്ന രാധയേയുംകൂട്ടി രഘു വെയിലിലൂടെ നടന്നുനീങ്ങി.
അവർ നടന്നു നീങ്ങവേ നീ ഈ
വയറ്റിലുള്ള പെണ്ണിനേം കൂട്ടി എങ്ങോട്ടാടാ ചെക്കാ എന്ന പാത്തുമ്മയുടെ അരിശംകലർന്ന ചോദ്യം മുറുക്കി കറവീണ പല്ലുംകാട്ടി വേലിചാടി രഘുവിനുമുന്നിൽ പ്രത്യക്ഷപെട്ടു.
അതിനു
അവൾക്കിപ്പോ ആറുമാസം ആയല്ലേയുള്ളു.അവൾക്ക് ഉത്സവം കാണാൻ ഒരു പൂതീം . പിന്നെ ആ പുരയിൽ ഒറ്റക്
ഇരുത്തണ്ടല്ലോ എന്ന് ആലോചിച്ചപ്പോ കൂടെപോന്നോട്ടെ എന്ന് കരുതി.
നീ ഇങ്ങനെ പെണ്ണുംപിള്ള
പറയുന്നതുംകേട്ട് തുള്ളിക്കൊ. പാത്തുമ്മക്ക് വീണ്ടും അരിശംവന്നു. ആ അരിശത്തിനൊത്ത് പാത്തുമ്മയുടെ
മേൽകാതുകളിൽ തൂക്കിയിട്ടിരുന്ന സ്വർണ്ണക്കമ്മലുകൾ കൂട്ടിമുട്ടി ചിലമ്പിച്ചു.
ഓരോ
കാതുകളിലും ഏഴുമേൽക്കാതുകളുണ്ട്
പാത്തുമ്മക്ക്. ഏറ്റവും താഴത്തെ കാതിൽ ഒരു വലിയ ജിമിക്കിയും മേൽകാതുകളിൽ നെറ്റിപ്പട്ടംപോലെ വീതികൂടിയ കമ്മലുകളും.ഒൻപതാമത്തെ വയസ്സിലാണ് പാത്തുമ്മയെ രഘുവിന്റെ ദേശത്തേക്ക് കല്യാണംകഴിച്ച് കൊണ്ടുവരുന്നത്. ശേഷം പാത്തുമ്മ എട്ടുപെറ്റു. ഓരോ ഗർഭധാരണത്തിനും പാത്തുമ്മക്ക് സമ്മാനമായി ഒരുജോഡി കമ്മലും ഒരു മേൽക്കാതും നിർബന്ധം. അടുത്ത ഒരു മേൽകാതിന് കാതിൽ ഇടമില്ലാണ്ടെ ആയപ്പോഴാണ് ഒൻപതാമത്തേതിനു എത്ര നിർബന്ധിച്ചിട്ടും പാത്തുമ്മ വഴങ്ങാതിരുന്നത്.
വീണ്ടും
പാത്തുമ്മ രഘുവിനോട് അരിശപ്പെട്ടു. പണ്ട് നിന്റെ അച്ഛനും അമ്മയും ഇതുപോലെ ഉത്സവംകാണാൻ പുഴകടന്നുപോയത് നിനക്ക് അറിയാലോ രഘു.അന്ന് അവൾക്ക് മാസം എട്ടാ. അന്നും ഈ ഉമ്മ ഇതുപോലെ
ശാസിച്ചതാ.ആര് കേൾക്കാൻ ? എന്നിട്ട് എന്താണ്ടായെന്ന് അറിയോനിനക്ക് ?
രഘു
വയസ്സൻ ശബ്ദത്തിൽ അതേചോദ്യം പാത്തുമ്മയോട് തിരിച്ചുചോദിച്ചു.
"എന്നിട്ട്
എന്താ ഇണ്ടായേ ?"
അതുകണ്ട്
രഘുവിന്റെ കൈയ്യിൽ തൂങ്ങികിടന്ന രാധ മഴനനഞ്ഞ കുഞ്ഞുപക്ഷികണക്കെ വിറച്ചതും നേർത്തതുമായ ശബ്ദവീചിയിൽ
മനോഹരമായി ഒന്നുചിരിച്ചു.
ഇജ്ജ്
(നീയ്യ് )വല്ലാണ്ടെ ചിരിക്കണ്ട പെണ്ണേ
...
അന്ന്
അൻറെ ഈ
കെട്ടിയോൻ അവൾടെ വയറ്റിലാ. അന്ന് പൂരത്തിന് കൊണ്ടുവന്ന ആന വെടികെട്ടിനിടക്ക് ഇടഞ്ഞു.ആളുകൾ
ചിതറിയോടി. അവന്റെ അമ്മേടെ വയറ്റിൽ ആരോചവിട്ടി. ചോരപോവാൻ തുടങ്ങി. അന്ന് ഡോക്ടർ തറപ്പിച്ച് പറഞ്ഞതാ ഒന്നുങ്കിൽ തള്ള അല്ലെങ്കിൽ കുട്ടി.രണ്ടുംകൂടി കൂട്യാകൂടില്ലാന്നു . ഏതോ ഭാഗ്യത്തിനാ തടികേടാവാണ്ടെ രണ്ടിനേം കിട്ടിയത്.
രഘോ
എപ്പഴും പടച്ചോൻ കാത്തുന്നു വരില്ല.
പടച്ചോൻ
എന്നെ കാക്കണ്ട കൊടപ്പാറ ഭഗവതി എന്നെ കാത്തോളും.
രഘു
വീണ്ടും പാത്തുമ്മയെ ശുണ്ഠി പിടിപ്പിച്ചു.
അപ്പോൾ പുകയില
കൂട്ടിമുറുക്കിയ വെറ്റില നീട്ടിത്തുപ്പി രഘുവിനെ പാത്തുമ്മ ആട്ടി.എടാ എട്ടാംമാസത്തിലെ
പൊട്ടാ അന്ന് അന്റെ തള്ളക്ക് ചോരപോയപ്പോ എൻറെമോൻ ഉമ്മറാടാ ചോരകൊടുത്തത്.അതിലൊരു പങ്ക് അന്റെ ഞരമ്പിലൂടേം
ഓടുന്നുണ്ടടാ കള്ള ഹിമാറെ. അപ്പൊ എൻറെ പടച്ചോനും നിന്റെമേൽ ഒരു അവകാശം ഉണ്ടെടാ.
രാധയുടെ
മുന്നിൽവെച്ച് പാത്തുമ്മയുടെ ആട്ടുംതുപ്പും ഇനിയും കേൾക്കണ്ട എന്നുവെച്ചു
വീണ്ടും രഘു രാധയേയും കൂട്ടി നട്ടുച്ചവെയിലിലൂടെ നടന്നുനീങ്ങി. അവർ നടന്നകലുന്നത് വേലിപടർപ്പിൽ ചാരിനിന്നു പാത്തുമ്മ നോക്കി നിന്നു. നെഞ്ചിൽ കൈവെച്ച് ആ
പെണ്ണിന് ഒന്നും വരുത്തല്ലേ എന്ന് ഉടയതമ്പുരാനായ പടച്ചോനോട് അവർ തേടി.
പാത്തുമ്മ
അങ്ങനൊക്കെ പറഞ്ഞപ്പോൾ രാധക്ക് ഒരുൾഭയം. എന്നാ രഘുവേട്ടാ ഞാൻ തറവാട്ടിൽ ഇരിക്കാം. ഏട്ടൻ പോയിവാ. ഇങ്ങോട്ട് നടക്ക് പെണ്ണേ... രഘു ദേഷ്യത്തോടെ നടത്തത്തിനു വേഗതകൂട്ടി.
അവർ
നട്ടുച്ചവെയിലിനോടൊപ്പം
പുഴയിലേക്ക് ഇറങ്ങി. കുംഭത്തിൽ
വറ്റിക്കിടക്കുന്ന പുഴകണ്ടാൽ മണൽ വാരിവിതറി ഇട്ടിരിക്കുന്ന മറ്റൊരു
ആകാശമാണെന്നും പുഴയിലൂടെ പൂരം കാണാൻ പോകുന്ന ചെറിയ ചെറിയ മനുഷ്യ കൂട്ടങ്ങൾ സന്ധ്യക്ക് ആകാശത്തിലൂടെ കൂടണയാൻ പോകുന്ന ചെറിയ
പക്ഷിക്കൂട്ടങ്ങളെപ്പോലെയാണെന്നും
തോന്നിപ്പിച്ചു.
രഘുവും
രാധയും പുഴകടക്കുമ്പോൾ കാളി പുറകിൽനിന്നും വിളിച്ചുചോദിച്ചു.
രഘോ...ഇവൾക്കിതിപ്പൊ എത്രാംമാസ്സാ?
ആറായി
രഘു വിളിച്ചുപറഞ്ഞു.
നിങ്ങൾ
രണ്ടാളും ഇങ്ങനെ പോകുന്നത് കാണുമ്പോ നിന്റെ അച്ഛനും അമ്മയും പണ്ട് പൂരംകാണാൻ പോയതാ ഓർമ്മവരണെ. ഭാഗ്യത്തിനാ നിൻറെ അമ്മ അന്ന് രക്ഷപെട്ടത് എൻ്റെ കുട്ട്യേ..
നിങ്ങൾക്ക്
ഇത്ര വയസ്സായില്ലേ കാളിതള്ളേ... ഈ പ്രായത്തിൽ ഇനി
പുഴകടന്ന് ആ പൂരപ്പറമ്പ് കാണാൻ പോണോ. രാധ കൂടുതൽ പേടിക്കാതിരിക്കാൻവേണ്ടി രഘു വിഷയംമാറ്റാൻ ശ്രമിച്ചു.
ഇനിയിപ്പോ
എത്രകാലാന്നുവെച്ചാ അണിഞ്ഞൊരുങ്ങി നിൽക്കണ ഭഗവതിയെ ഒന്ന് കാണാൻപറ്റ?.കൊല്ലത്തിൽ ഒരിക്കൽ അല്ലെയുള്ളൂ. വയ്യെങ്കിലും പോവുകതന്നെ.കാളി പറഞ്ഞു
രഘുവിന്റെ
ഈ ചോദ്യം കാളിയെ വീണ്ടും വയസത്തിയാക്കി. കാളിയുടെ കാൽവേഗം കുറഞ്ഞു. അതുകൊണ്ടു രാധയും രഘുവും കാളിയേക്കാൾ ഒരുപാട് മുന്നിൽ എത്തി.
ഇവിടെ
ഇരുന്നല്ലേ രഘുവേട്ട കല്യാണ ആൽബത്തിൽവെക്കാൻ നമ്മൾ ഫോട്ടോഎടുത്തത്. ഒരു മണൽത്തിട്ട കാണിച്ചുകൊണ്ട് രാധ ചോദിച്ചു. ആദ്യായി തോണിയിൽ കയറിയതും ഞാൻ ഇവിടുന്നാട്ടോ രഘുവേട്ട.
നീ
ഇങ്ങോട്ട് വാ പെണ്ണെ കളിച്ച്
നിൽക്കാണ്ടെ. വേഗം പുഴക്കടക്കാം പിന്നെ തണലാ ..അപ്പൊ ക്ഷീണം അത്രക്ക് അങ്ങ് അറിയില്ല. രഘു അവളുടെ കൈപിടിച്ച് പുഴകടന്നു.
അപ്പോൾ
കാളിതള്ള പാതിപുഴതാണ്ടി എന്നെ കാത്തോളണേ ഭഗവതി എന്ന് നീട്ടിവിളിച്ച് കാൽമുട്ടിൽ കൈകൾ ഊന്നി കിതച്ച് നിൽക്കുകയായിരുന്നു.
ക്ഷേത്രത്തിലേക്ക്
അടുക്കുംതോറും ജനത്തിരക്ക് കൂടിവന്നു. വടക്കുംമുറി ദേശത്തിന്റെയും കിഴക്കുമുറി ദേശത്തിന്റെയും ഗജവീരന്മാർ പൂരപ്പറമ്പിൽ നിരന്നുനിൽക്കുന്നു. രഘു രാധയേയുംകൂട്ടി ഭഗവതിയുടെ നടക്കൽ വന്നുനിന്നു. അവർക്ക് അരികിലൂടെ ഗജവീരന്മാർ ഒന്നൊന്നായി ഭഗവതിയെ വന്നു വണങ്ങി.അതിൽ ഒരു കൊമ്പൻ ഭഗവതിയെ വണങ്ങിയ ശേഷം തുമ്പികൈ മേൽപ്പോട്ടുയർത്തി വളച്ചുപിടിച്ച് ഉറക്കെ ചിന്നംവിളിച്ചു. രാധ പേടികൊണ്ട് രഘുവിന്റെ കൈത്തണ്ടയിൽ മുറുക്കിപിടിച്ചു.
വാ
നമുക്ക് ആ ആശ്രമത്തിൽ പോയിനിൽക്കാം.
ക്ഷേത്രത്തിനോട് ചേർന്നുള്ള ആശ്രമത്തിലേക്ക് രഘു രാധയെ കൊണ്ടുപോയി. അവിടെ നാഗപുഷ്പങ്ങൾ പൂത്തുനിൽക്കുന്ന വലിയ മരത്തിന്റെ ചുവട്ടിൽ നിന്നാൽ വെടികെട്ട് വളരെ വ്യക്തമായി കാണാം.
രഘുവും രാധയും ആശ്രമത്തിലേക്ക് പ്രവേശിക്കുമ്പോൾ ആശ്രമത്തിന്റെ അതിരിനോട് ചേർന്ന് വെടിമരുന്നുകൾ
മഹാശബ്ദത്തോടെ പൊട്ടിത്തെറിക്കാൻ തയ്യാറായായി ഒരു തീജ്വാലക്കായ് ദാഹിച്ച് ചെറിയ ചെറിയ കുഴികളിൽ തുല്യ അകലത്തിൽ അക്ഷമരായി കാത്തുനിൽക്കുന്നുണ്ടായിരുന്നു.
സന്ധ്യമയങ്ങി!
പകൽപ്പൂരം കാവുകേറി!
അക്ഷമരായിനിന്ന
കരിമരുന്നുകൾക്ക് തീകൊടുത്തു.അവ ആകാശത്തേക്ക് കുതിച്ചുപൊങ്ങി
പൊട്ടിത്തെറിച്ചുകൊണ്ടിരുന്നു.
വെടിക്കെട്ടിന്റെ അമരം കൂടിവന്നു. വെടിക്കെട്ടിന്റെ ശബ്ദം രാധക്ക് അസഹനീയമായി തോന്നി. വെടിമരുന്നിന്റെ പ്രകാശം അവളുടെ കാണ്ണുകളെ ഇറുക്കിയടപ്പിച്ചു. വെടിക്കെട്ട് അവസാനിക്കുംതോറും അമരം കൂടിക്കൂടി വന്നു. ഭൂമി കുലുങ്ങാൻ തുടങ്ങി. ആശ്രമത്തിലെ
പഴകിയ മേൽക്കൂരകളിൽനിന്ന് മൺകട്ടകൾ അടർന്നുവീണു. രാധ വീണ്ടും കാതുകളും കണ്ണുകളും കൂടുതൽ ഇറുക്കിയടച്ചു. കൊട്ടികലാശത്തിൽ വെടിമരുന്നിനു ഭ്രാന്തുപിടിച്ചു. കൂടുതൽ കൂടുതൽ അമരത്തിൽ അവ പൊട്ടിത്തെറിച്ചു. വെടിമരുന്നിന്റെ അട്ടഹാസം ഗജവീരന്മാരിൽ
പരിഭ്രാന്തി ഉണർത്തി. അവ ഉറക്കെ ചിന്നം
വിളിച്ചു.കൂട്ടത്തിൽ ഒരാന ജനക്കൂട്ടത്തിലേക്ക് ഇറങ്ങിയോടി. ജനക്കൂട്ടം പരിഭ്രമിച്ച് ചിതറിയോടി. വെടികെട്ടുകഴിഞ്ഞു കണ്ണുതുറന്ന രാധ പേടിച്ചുവിറച്ചുനിന്നു. രാധ രഘുവിന്റെ കൈത്തണ്ടക്കായ് തിരഞ്ഞു.
രാധയുടെ ഭയം കൂടിവന്നു.അപ്പോൾ നാഗപുഷ്പങ്ങൾ പൂത്തുനിൽക്കുന്ന മരച്ചില്ലക്കിടയിൽനിന്ന്
ഇണയെ വിളിക്കുന്ന ഏതോ പക്ഷിയുടെ നാദം ചിറകുവിടർത്തി ദൂരേക്ക് പറന്നുപോയി.
വിവരമറിഞ്ഞ പാത്തുമ്മ നെഞ്ചിൽ കൈവെച്ച് ഉടയതമ്പുരാനായ പടച്ചോനെ വിളിച്ചു.
കാൽമുട്ടിൽ
കൈകൾ ഊന്നി കുനിഞ്ഞുനിന്ന് കാളിതള്ള ഭഗവതിയെ വിളിച്ചു കരഞ്ഞു.
ഇടക്കെപ്പഴോ
ബോധം വന്നപ്പോൾ അനുരാധമാത്രം
എൻറെ രഘുവേട്ടാ എന്ന് നീട്ടിവിളിച്ചു.