Sunday, April 8, 2018

ശാന്തം


രഘു എഴുതിക്കൊണ്ടിരിക്കുന്ന പുസ്തകത്തിലെ 26 അദ്ധ്യായവും 6 ഖണ്ഡികയും എഴുതിത്തീർത്തപ്പോൾ അവൻ തന്റെ എഴുത്ത് നിർത്തി പുസ്തകം അടച്ചുവെച്ചു.പിന്നെ, മുറിയിലെ ജനലിലൂടെ പുറത്തേക്ക് അൽപ്പനേരം നോക്കിനിന്നു.അപ്പോൾ പുറത്തെ വാഴത്തോട്ടങ്ങളിലെ നീളൻ വാഴയിലകൾ മങ്ങിയ നിലാവെട്ടത്തിൽ നീണ്ടു നിവർന്നു കിടന്നുറങ്ങുന്ന ആത്മാക്കളാണെന്നും അതിൽ തണ്ടൊടിഞ്ഞു കിടക്കുന്ന ഒരു വാഴയില തൂങ്ങിമരിച്ച ശങ്കരേട്ടൻ തന്നെയാണെന്നും രഘുവിന് തോന്നി. ശങ്കരേട്ടനെപോലെ മരണത്തിൽ നിഗുഢത ഒളിപ്പിച്ചുവെക്കുന്നവരെ മാത്രമേ വരും തലമുറകൾ ഇതുപോലെ ഓർത്തുവെക്കുകയുള്ളു. രഘു ജനലിലെ മരപ്പലകയിൽ താളം പിടിച്ചപ്പോൾ ഇരുട്ടിലെ മച്ചിൽ നിന്ന് ഒരു കടവവ്വാൽ ചിലച്ചുകൊണ്ട് ജലലഴികളിലൂടെ രാത്രിയുടെ അങ്ങേ അറ്റത്തേക്ക് പറന്നുപോയി. രാത്രിയിലേക്ക് ഇങ്ങനെ ഭീതിജനകമായി ഓടിയിറങ്ങണമെങ്കിൽ ആ പറന്നുപോയത് മാറുമറക്കാത്ത ഭ്രാന്തിത്തള്ളയുടെ ആത്മാവുതന്നെയാകണം. മുത്തശ്ശനെ അടക്കിയ തെക്കേ തൊടിയിലെ വലിയ മൂച്ചിമരത്തിലെ ചുവട്ടിൽ വെച്ച് ഇതുപോലൊരു രാത്രിയിൽ പറയൻ ചെക്കനെ തന്റെ നഗ്‌നമായ മാറിൽ ചേർത്തുവെച്ച് തലോടി ഉറക്കുമ്പോളാണ് പതിവില്ലാതെ കാർന്നവർക് മൂത്രശങ്ക വന്നതും മൂത്രമൊഴിച്ച്‌ നിവർന്നപ്പോൾ ചുടലയിലെ ചപ്പിലകൾ ചതഞ്ഞു ഒടിയുന്നതിന്റെ ശബ്ദം കേട്ടതും കാരണവർ അസത്തെ എന്ന് ഒച്ചയിട്ട ദിശയിലൂടെ പറയൻ ഓടിയതും പൊട്ടകിണറ്റിൽ വീണു മരിച്ചതും ഭ്രാന്തിത്തള്ള രാത്രിയിൽ നഗ്നമായ മാറുമായി പറയനെ കാത്തിരിക്കാൻ തുടങ്ങിയതും. മരിച്ചവരുടെ ചരിത്രം രഘുവിൽ പതിയെ വല്ലാത്തൊരു ഉന്മാദം ഉണർത്തി. ആ ഭ്രാന്തിത്തള്ളയെപ്പോലെ തന്നെ ആരോ ചേർത്തുപിടിച്ച്‌ തലോടി ഉറക്കുന്നതായ് രഘുവിനുതോന്നി. പക്ഷേ അപ്പോൾ അസത്തെ എന്ന് വിളിച്ച് കാർന്നവരോ,വേദനകൾ കൊണ്ട് ചിലമ്പിച്ച ചപ്പിലകളോ ശബ്ദിച്ചില്ല. രഘു ശാന്തമായി കിടന്നുറങ്ങി.

No comments:

Post a Comment